Psalms 2 (BOMCV)
1 രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതുംജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? 2 യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായിഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയുംഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു. 3 “നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാംഅവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു. 4 സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു;കർത്താവ് അവരെ പരിഹസിക്കുന്നു. 5 തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയുംതന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. 6 “ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു,സീയോനിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 7 യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു;ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു. 8 എന്നോടു ചോദിച്ചുകൊള്ളുക,ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായുംഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും. 9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.” 10 അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക;ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക. 11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയുംവിറയലോടെ ആനന്ദിക്കുകയും ചെയ്യുക. 12 അവിടന്നു കോപാകുലനായി,മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കുംഅവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.