Proverbs 27 (IRVM2)
1 നാളെയെച്ചൊല്ലി പ്രശംസിക്കരുത്;ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ. 2 നിന്റെ വായല്ല മറ്റൊരുത്തൻ,നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. 3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;ഒരു ഭോഷന്റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. 4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കും? 5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും തുറന്ന ശാസനയാണ് നല്ലത്. 6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;ശത്രുവിന്റെ ചുംബനങ്ങൾ വഞ്ചനാപൂർണ്ണം. 7 തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. 8 കൂടുവിട്ടലയുന്ന പക്ഷിയുംനാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. 9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;സ്നേഹിതന്റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. 10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്;നിന്റെ കഷ്ടകാലത്ത് സഹോദരന്റെ വീട്ടിൽ പോകുകയും അരുത്;ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. 11 മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന്നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. 12 വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു;അല്പബുദ്ധികളോ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു. 13 അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക;പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. 14 അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും. 15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയുംകലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. 16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു;തന്റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ. 17 ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു;മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു. 18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും;യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. 19 വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ;മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു. 20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല;മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല. 21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന;മനുഷ്യനോ അവന്റെ പ്രശംസ. 22 ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലുംഅവന്റെ ഭോഷത്തം വിട്ടുമാറുകയില്ല. 23 നിന്റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക;നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവക്കുക. 24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ;കിരീടം തലമുറതലമുറയോളം ഇരിക്കുമോ? 25 പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു;പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. 26 കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനുംകോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും. 27 കോലാടുകളുടെ പാല് നിന്റെ ആഹാരത്തിനുംനിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കുംനിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.