Deuteronomy 15 (BOMCV)
1 ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം. 2 അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്. 3 പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം. 4 4-5 നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല. 6 നിന്റെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ അവിടന്നു നിന്നെ അനുഗ്രഹിക്കും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും. പക്ഷേ, നീ ആരിൽനിന്നും വായ്പ വാങ്ങുകയില്ല. നീ അനേകം ജനതകളെ ഭരിക്കും. പക്ഷേ, അവരാരും നിന്നെ ഭരിക്കുകയില്ല. 7 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്. 8 പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം. 9 “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും. 10 നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. 11 ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു. 12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം. 13 അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്. 14 നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം. 15 ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്. 16 എന്നാൽ ആ ദാസൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുകൊണ്ടും നിന്റെകൂടെ സന്തുഷ്ടനായതുകൊണ്ടും “ഞാൻ നിന്നെ വിട്ടുപോകുന്നില്ല,” എന്നു പറഞ്ഞാൽ 17 നീ ഒരു സൂചി എടുത്ത്, അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കണം. പിന്നീട് ജീവകാലമെല്ലാം അവൻ നിനക്കു ദാസനായിരിക്കും. നിന്റെ ദാസിയോടും ഇപ്രകാരംതന്നെ ചെയ്യണം. 18 ഒരു കൂലിക്കാരനെക്കാൾ ഇരട്ടിക്കു തക്ക സേവനം അവൻ ആറുവർഷം നിനക്കു നൽകിയതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നീ പ്രയാസപ്പെടരുത്. നീ പ്രവർത്തിക്കുന്ന സകലത്തിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. 19 നിന്റെ ആടുകളിലും മാടുകളിലും കടിഞ്ഞൂലായ ആണിനെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിക്കണം. നിന്റെ കാളകളുടെ കടിഞ്ഞൂലുകളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുത്. നിന്റെ ആടുകളുടെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കയും അരുത്. 20 യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഓരോവർഷവും അവ ഭക്ഷിക്കണം. 21 എന്നാൽ അതിന് മുടന്തോ അന്ധതയോ ഗൗരവതരമായ മറ്റെന്തെങ്കിലും വൈകല്യമോ ഉണ്ടെങ്കിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം അർപ്പിക്കരുത്. 22 നിന്റെ നഗരങ്ങളിൽവെച്ച് അവ ഭക്ഷിക്കാം. പുള്ളിമാനിന്റെയും കലമാനിന്റെയും മാംസം എന്നപോലെ അശുദ്ധനും വിശുദ്ധനും അവ ഭക്ഷിക്കാം. 23 എന്നാൽ രക്തം കുടിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
In Other Versions
Deuteronomy 15 in the ANTPNG2D
Deuteronomy 15 in the BNTABOOT
Deuteronomy 15 in the BOHNTLTAL
Deuteronomy 15 in the BOILNTAP
Deuteronomy 15 in the KBT1ETNIK
Deuteronomy 15 in the TBIAOTANT