Proverbs 6 (IRVM2)
1 മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോഅന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 2 നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു;നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി. 3 ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക;കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ;നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. 4 നിന്റെ കണ്ണിന് ഉറക്കവുംനിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. 5 മാൻ നായാട്ടുകാരന്റെ കൈയിൽനിന്നുംപക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നുംഎന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, 6 മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 7 അതിന് നായകനും മേൽവിചാരകനുംഅധിപതിയും ഇല്ലാതിരുന്നിട്ടും 8 വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു;കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു. 9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും?എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? 10 കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. 11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയുംനിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. 12 നിസ്സാരനും ദുഷ്കർമ്മിയുമായവൻവായുടെ വക്രതയോടെ നടക്കുന്നു. 13 അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ട് തോണ്ടുന്നു;വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. 14 അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്;അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. 15 അതുകൊണ്ട് അവന്റെ ആപത്ത് പെട്ടെന്ന് വരും;ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. 16 ആറ് കാര്യം യഹോവ വെറുക്കുന്നു;ഏഴു കാര്യം അവന് അറപ്പാകുന്നു: 17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവുംകുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവുംദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 19 ഭോഷ്ക് പറയുന്ന കള്ളസാക്ഷിയുംസഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ. 20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക;അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 21 അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 22 നീ നടക്കുമ്പോൾ അത് നിനക്ക് വഴികാണിക്കും.നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും;നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവുംപ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. 24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നുംപരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. 25 അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്;അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. 26 വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും;വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 27 ഒരു മനുഷ്യന് തന്റെ വസ്ത്രം വെന്തുപോകാതെമടിയിൽ തീ കൊണ്ടുവരാമോ? 28 ഒരുത്തനു കാൽ പൊള്ളാതെതീക്കനലിന്മേൽ നടക്കാമോ? 29 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ;അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. 30 കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽആരും അവനെ നിന്ദിക്കുന്നില്ല. 31 അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം;തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; 32 സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. 33 പ്രഹരവും അപമാനവും അവനു ലഭിക്കും;അവന്റെ നിന്ദ മാഞ്ഞുപോകുകയുമില്ല. 34 ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. 35 അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.