Proverbs 3 (IRVM2)
1 മകനേ, എന്റെ ഉപദേശം മറക്കരുത്;നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ. 2 അവ ദീർഘായുസ്സും ജീവകാലവുംസമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും. 3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക;നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക. 4 അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. 5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. 6 നിന്റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക;അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും; 7 നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്;യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക. 8 അത് നിന്റെ നാഭിക്ക് ആരോഗ്യവുംഅസ്ഥികൾക്ക് തണുപ്പും ആയിരിക്കും. 9 യഹോവയെ നിന്റെ ധനംകൊണ്ടുംഎല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക. 10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. 11 മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്. 12 അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെയഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. 13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനുംവിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. 14 അതിന്റെ ആദായം വെള്ളിയെക്കാളുംഅതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്. 15 അത് മുത്തുകളിലും വിലയേറിയത്;നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. 16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സുംഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. 17 അതിന്റെ വഴികൾ സന്തുഷ്ടവുംഅതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. 18 അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം;അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. 19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു. 20 അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു. 21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക;അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. 22 അവ നിനക്ക് ജീവനുംനിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. 23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;നിന്റെ കാൽ ഇടറുകയുമില്ല. 24 നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല;കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. 25 പെട്ടെന്നുള്ള വിപത്ത് ഹേതുവായുംദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. 26 യഹോവ നിന്റെ ആശ്രയമായിരിക്കും;അവിടുന്ന് നിന്റെ കാൽ കെണിയിൽപ്പെടാതെ കാക്കും. 27 നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾഅതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്. 28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:“പോയിവരുക, നാളെത്തരാം” എന്ന് പറയരുത്. 29 കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ,അവന്റെനേരെ ദോഷം നിരൂപിക്കരുത്. 30 നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്നീ വെറുതെ കലഹിക്കരുത്. 31 സാഹസക്കാരനോട് നീ അസൂയപ്പെടരുത്;അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്. 32 വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്. 33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്;നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു. 34 പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു;എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു. 35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.