Proverbs 14 (IRVM2)
1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു;ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. 2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. 3 ഭോഷന്റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു;ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 5 വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല;കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. 6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 7 മൂഢന്റെ മുമ്പിൽനിന്ന് മാറിപ്പോകുക;പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. 8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;അതിന്റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;നീതിമാന്റെ കൂടാരമോ തഴയ്ക്കും. 12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;അതിന്റെ അവസാനം മരണവഴികൾ അത്രേ. 13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;സന്തോഷത്തിന്റെ അവസാനം ദുഃഖമായിരിക്കാം. 14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്റെ നടപ്പിൽ മടുപ്പുവരും;നല്ല മനുഷ്യന് തന്റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. 16 ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു;ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. 17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും. 18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലുംദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു. 20 ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു;ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ. 22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. 23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. 26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;അവന്റെ മക്കൾക്കും അഭയം ഉണ്ടാകും. 27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;അതിനാൽ മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. 28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം;പ്രജാന്യൂനത പ്രഭുവിന് നാശം. 29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. 30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ;അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. 31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. 32 ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു. 33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 34 നീതി രാജ്യത്തെ ഉയർത്തുന്നു;പാപം ജനതക്ക് അപമാനം. 35 ബുദ്ധിമാനായ ദാസന് രാജാവിന്റെ പ്രീതി ലഭിക്കുന്നു;നാണംകെട്ടവൻ അവന്റെ കോപത്തെ നേരിടും.